2009 ഒക്‌ടോബർ 25

പ്രണയത്തിലും "കറുപ്പ് " വീഴ്ത്തുമ്പോള്‍ (കവിത )

ആരാദ്യം പറയുമെന്നോര്‍ത്തു കലഹിച്ചതില്ല..
പറയാതെ പറയാതെ അറിയാതടുത്തു‌.
ആലസ്യം വിട്ടുണര്‍ന്നു മോഹങ്ങള്‍
ആട്ടം തുടര്‍ന്നതും ആ നാളില്‍ .
എന്റെ നാണം അവന്റെ ചിരിയിലും
ആ കുറുമ്പുകള്‍ ഈ ചിരിയിലും അലിഞ്ഞു .
അവന്റെ കവിതയില്‍ ,ഞാന്‍ പുഴയും
അവന്റെ ശില്‍പ്പത്തില്‍ ഞാന്‍ രൂപവും,
അവന്റെ ചിത്രത്തില്‍ ഞാന്‍ വര്‍ണ്ണവും ,
ഒരു മഴയേറ്റൊരവനിയായി ഞാന്‍ തളിര്‍ത്തു .
ആ നെറ്റിയില്‍ കുങ്കുമ വര്‍ണ്ണമോ,ഭക്തി നിറയും തഴമ്പോ ,
ഏറ്റ ശുദ്ധിയുടെ നനവോ തേടി ,ഞാനലഞ്ഞില്ല .
സ്നേഹം പുഴ പോലെ ഒഴുകിയ മിഴികള്‍ കണ്ടൂ.
ആ ഹൃത്തില്‍ കോറിയ പ്രതിജ്ഞ തന്‍
ഉറവിടം കണ്ടില്ല.
അവിടമൊരു സ്നേഹസാഗരം
അലയാനായി , കണ്ടുവെന്‍ കിനാക്കളില്‍ .
ഇന്നീ പ്രതിക്കൂട്ടില്ലെന്റെ പ്രണയത്തിനു
വിലങ്ങു വീണു.
"മനുഷ്യനെ മയക്കും കറുപ്പിലെന്‍ "
പ്രണയത്തെ കുരുക്കാന്‍ അവനായതെങ്ങനെ ?